കണ്ണൂർ: ജീവന് വിലയില്ലാതെ മലയോരത്ത് ജീവിക്കുന്നത് കർഷകരും ആദിവാസികളും മാത്രമാണ്. ഭക്ഷിച്ച് തീർക്കാനുള്ള ഇരകൾ മാത്രമാണ് മലയോര ജനതയെന്നും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വന്യമൃശല്യം തടയാനാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് മാർ ജോസഫ് പാംപ്ലാനി വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.
മലയോര ജനതയുടെ ഉപജീവനം മുട്ടിക്കാൻ കാട്ടുമൃഗങ്ങൾ മാത്രമല്ല സർക്കാരും ചിന്തിക്കുന്നു. കാർബൺ ഫണ്ട് കൈക്കലാക്കാൻ മലയോര ജനതയെ കുടിയിറക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. വനപാലകരുടെ പണി വനപാലനമാണ് അല്ലാതെ കർഷകരുടെ വീട്ടിലെ ചട്ടി പൊക്കി നോക്കുകയല്ല എന്ന് അദ്ദേഹം വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിമർശിച്ചു. ഓന്തിനെ പിടിച്ചു, ഉടുമ്പിനെ പിടിച്ചു എന്ന് പറഞ്ഞ് ഒരൊറ്റ കർഷകരെയും അറസ്റ്റ് ചെയ്യാൻ ഇനി അനുവദിക്കില്ല. കർഷകരെ ഭീഷണിപ്പെടുത്താൻ തയ്യാറായാൽ സംഘടിതമായി നേരിടുമെന്നും പാംപ്ലാനി വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസം ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സണ്ണി ജോസഫ് എംഎൽഎയുടെ ഉപവാസം. ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്കിൽ വെളളി, ലീല എന്നിവരാണ് കാട്ടാന ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആർആർടി ഓഫീസിൽ നിന്ന് 600 മീറ്റർ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. സംഭവ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെിയിരുന്നു.
