കാട്ടാന ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി വിഷയത്തില്‍ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു. ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ കാട്ടാന ആക്രമണങ്ങളില്‍ നഷ്ടപ്പെട്ട ജീവന് പകരമാകില്ലെന്നും വന്യമൃഗ സംഘർഷങ്ങൾ പതിവായി കേള്‍ക്കുന്നത് നിരാശാജനകമെന്നും ഹൈക്കോടതി പറഞ്ഞു.
വിഷയത്തില്‍ അമിക്സ് ക്യൂറിമാരായി എം.പി.മാധവന്‍കുട്ടിയും, ലിജി വടക്കേടവും നിയമിതരായി. ഇവര്‍ കൃത്യമായ വിവരങ്ങള്‍ കോടതിയെ അറിയിക്കും. ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങള്‍ മരണഭീതിയിലാണ്. പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികള്‍ നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ല. ജനങ്ങള്‍ക്ക് പരാതികളും, നിര്‍ദേശങ്ങളും അറിയിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സര്‍വേ നടത്തണം.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. വന്യമൃഗ ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടു നല്‍കണമെന്നും ഹൈക്കോടതി പറയുന്നു.
