
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ ഡ്യൂട്ടിക്കെത്തുന്ന ലോക്കോ പൈലറ്റുമാര്‍ കരിക്കിന് വെള്ളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന വിവാദ ഉത്തരവ് റെയില്‍വേ പിന്‍വലിച്ചു. ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റേതുള്‍പ്പെടെയുള്ള റെയില്‍വേ ലോക്കോ പൈലറ്റുമാരുടെ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
ജോലിക്ക് കയറും മുന്‍പും ഇറങ്ങിയ ശേഷവും ബ്രെത്തലൈസറില്‍ സൈന്‍ ഇന്‍, സൈന്‍ ഓഫ് എന്നിവ ചെയ്യുമ്പോള്‍ ആല്‍ക്കഹോളിന്റെ അംശം രേഖപ്പെടുത്തുന്നതിനാൽ ചില തരം വാഴപ്പഴങ്ങള്‍, ചുമയ്ക്കുള്ള സിറപ്പുകള്‍, ലഘു പാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദേശം.
ബ്രെത്തലൈസറില്‍ സൈന്‍ ഇന്‍, സൈന്‍ ഓഫ് എന്നിവ ചെയ്യുമ്പോള്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താനുമായിരുന്നില്ല. അതിനാല്‍ ബ്രെത്തലൈസറിന്റെ തകരാറാകാം ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിക്കുന്നതിന്റെ കാരണമെന്നാണ് ആരോപണം. യന്ത്രം മാറ്റുന്നതിന് പകരം വിവാദ ഉത്തരവ് ഇറക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.