മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നീട്ടി വെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും പി വി അൻവർ. ഉപതിരഞ്ഞെടുപ്പിന് വേണ്ടി തൃണമൂൽ കോൺഗ്രസ് പ്രവർത്തിക്കുന്നുണ്ടെന്നും അൻവർ വ്യക്തമാക്കി. വോട്ടർമാർ നിയമോപദേശം തേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ആണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നും അൻവർ മലപ്പുറം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൃണമൂൽ സംസ്ഥാന പ്രതിനിധി സമ്മേളനം 23ന് നടക്കും. സമ്മേളനത്തിയായി മഹുവ മൊയ്ത്ര എംപിയും ഡെറിക് ഒബ്രയിനും ഇന്ന് കേരളത്തിലെത്തും. തൃണമൂൽ കോൺഗ്രസ് എംപിമാരും നേതാക്കളും നാളെയാണ് പാണക്കാട് സന്ദർശിക്കുകയും താമരശ്ശേരി ബിഷപ്പുരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു. കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള മർക്കസ് നോളേജ് സിറ്റിയും സന്ദർശിക്കും. അതേ സമയം, മെയ് മാസം രണ്ടാം വാരം മമത ബാനർജി കേരളത്തിലെത്തും. കോഴിക്കോട് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎസ്സി ചെയർമാന് ഒരു ദിവസം 17000 രൂപയാണ് ശമ്പളം. കൊടും കൊള്ളയാണ് നടക്കുന്നത്. പി എസ് സി അംഗങ്ങൾക്ക് എന്താണ് ജോലി എന്ന് ചോദിച്ചാൽ അവർക്ക് തന്നെ അറിയില്ല. പൊതുമുതൽ കൊള്ളയടിക്കാനുള്ള സ്ഥാപനമായി പിഎസ്സി മാറി. 42000 ശമ്പളം ഉണ്ടായിരുന്നത് ഒരു ലക്ഷത്തിന് മുകളിലാക്കി. കെ വി തോമസിന്റെ ആറ് ലക്ഷം എന്നത് 11 ലക്ഷമാക്കി ഉയർത്തുകയാണ്. സെക്രട്ടേറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന രാപ്പകൽ സമരത്തിൽ ചർച്ചക്ക് പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് അൻവർ കുറ്റപ്പെടുത്തി. ആശ വർക്കർമാർക്ക് ഒരു ദിവസം ആകെ നൽകുന്നത് 230 രൂപയാണ്. അപ്പോഴാണ് പിഎസ്സി ചെയർമാന് ഒരു ദിവസം 17000 രൂപ വേദനമായി നൽകുന്നതെന്ന് പി വി അൻവർ പറഞ്ഞു.
