കൊച്ചി:പീഡനക്കേസില്‍ നടന് സിദ്ദിഖിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ പൊലീസ് പരാതിക്കാരിയായ നടിയുമായി എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനം നടന്ന മുറി നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
2016 ജനുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഈ ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന തെളിവ് നേരത്തെ ലഭിച്ചിരുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.
