ന്യൂഡൽഹി: ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷനിൽ തിക്കുംതിരക്കും മൂലം ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചു. ഗുരുതമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും.
ഇന്നലെ രാത്രി 10 മണിയോടെയാണ് പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തി തിക്കുംതിരക്കും മൂലം അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർ മരിച്ചു. പ്ലാറ്റ്ഫോം നമ്പർ 14ൽ പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇതിൽ കയറാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് തിരക്കുണ്ടായത്. സ്വതന്ത്രസേനാനി എക്സ്പ്രസ്, ഭുവനേശ്വർ രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകൾ വൈകിയെത്തിയതും സ്റ്റേഷനിലെ തിരക്കിന് കാരണമായി. ഇതോടെ 12,13,14 പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണാധീതമായി തിരക്ക് വർധിക്കുകയായിരുന്നു.
