ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തിൽ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്ട്. അമൃത്സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളിലായി എത്തുമെന്നാണ് റിപ്പോർട്ട്. അമൃത്സറിലെ ഗുരു റാം ദാസ് ഇന്റൻഷണൽ വിമാനത്താവളത്തിൽ ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും എത്തും. ഇവരിൽ 67 പേർ പഞ്ചാബ്, 33 പേർ ഹരിയാന, എട്ട് പേർ ഗുജറാത്ത്, മൂന്ന് പേർ ഉത്തർപ്രദേശ്, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോ പേരും എത്തുന്നു.
ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ സംഘമാണ് എത്തുന്നത്. മെക്സിക്കോ അതിർത്തിയിലൂടെയും മറ്റ് വഴികളിലൂടെയും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇവർ പിന്നീട് പാസ്പോർട്ടുകൾ നശിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 5 ന് അമൃത്സറിൽ എത്തിയ ആദ്യ സംഘത്തിൽ 104 ഇന്ത്യക്കാരുണ്ടായിരുന്നു.
യുഎസ് സന്ദർശനത്തിനിടെ മനുഷ്യക്കടത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെടുക്കാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും മോദി പറഞ്ഞു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുഎസ്സിബിപി) കണക്കു പ്രകാരം, 2022 നും 2024 നവംബറിനും ഇടയിൽ ഏകദേശം 1,700 ഇന്ത്യക്കാരെ പിടികൂടിയിട്ടുണ്ട്.
