ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നല്കിയ അപ്പീലില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു സഹതാപവും പ്രതീക്ഷിക്കേണ്ടെന്നും ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലല്ലോയെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തിയതിൽ ഗൂഢാലോചനക്കുറ്റമാണ് പ്രതി എംഎന്‍ നാരായണദാസിനെതിരെ എക്സൈസ് ചുമത്തിയത്. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ഹാന്‍ഡ് ബാഗിലും സ്കൂട്ടറിലും ലഹരി സ്റ്റാംപുണ്ടെന്നായിരുന്നു എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയ വിവരം. പരിശോധനയില്‍ ലഹരിയുണ്ടെന്ന് കണ്ടെത്തുകയും ഷീല സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കിടന്നത്. രാസപരിശോധനയില്‍ സ്റ്റാംപില്‍ ലഹരിയില്ലെന്ന് കണ്ടെത്തി.
ഇതോടെയാണ് കേസിൽ ഗൂഢാലോചന നടന്നതായുള്ള സംശയം ബലപ്പെട്ടത്. ഷീല സണ്ണിയുടെ മകൻ്റെ ഭാര്യയുടെ സഹോദരി ബെംഗളുരുവില്‍ വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് യുവതിയുടെ അടുത്ത സുഹൃത്തായ നാരായണദാസ് ഷീല സണ്ണിയുടെ ബാഗിൽ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് വെച്ചതും എക്സൈസിന് വിവരം കൈമാറിയതും. എക്സൈസ് ഇന്‍സ്പെക്ടർക്ക് ഇന്റര്‍നെറ്റ് കോളിലൂടെ ലഹരി സ്റ്റാംപിന്റെ വിവരങ്ങള്‍ കൈമാറിയത് എംഎന്‍ നാരായണദാസ് ആണെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനു പിന്നാലെ എംഎന്‍ നാരായണദാസിനെ പ്രതിചേര്‍ത്ത് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എക്സൈസ് റിപ്പോര്‍ട്ടും നല്കി. തുടര്‍ന്നാണ് എന്‍എം നാരായണദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്.
