കളമശേരി ബോംബ് സ്ഫോടനം കേസ് പ്രതി ഡോമാനിക് മാര്ട്ടിന് വിദേശ നമ്പറിലേക്ക് ബോംബ് നിര്‍മിച്ച രീതി അയച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ആഭ്യന്തര വകുപ്പ് കഴിഞ്ഞദിവസമാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കിയത്. മാര്‍ട്ടിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ഫോടനത്തിനു മുമ്പ് ബോംമ്പ് നിര്‍മ്മാണത്തിന്റെ രീതി ദുബായിലുള്ള ഒരു നമ്പറിലേക്ക് ചിത്രങ്ങള്‍ സഹിതം അയച്ചുവെന്ന് കണ്ടെത്തിയത്.
ഡൊമിനിക് മാര്ട്ടിന് പത്തുവര്‍ഷത്തോളം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. സുഹൃത്തിന്റെ നമ്പര്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ നമ്പറിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല. കേസിൽ ഇന്റര്‍ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. സ്ഫോടനവുമായി ഈ നമ്പറിന്റെ ഉടമക്ക് ബന്ധമുണ്ടെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കും. 2023 നവംബറില്‍ കളമശേരിയിൽ ഉണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ക്കാണ് ജീവന് നഷ്ടമായത്.
