
കൊച്ചി: ചോറ്റാനിക്കരയില്‍ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ 19 കാരിയായ പോക്സോ കേസ് പെണ്‍കുട്ടി മരിച്ചു. മൂന്ന് ദിവസമായി അതീവ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. ആറ് ദിവസമായി പെണ്‍കുട്ടി വെന്റിലേറ്ററിലായിരുന്നു. കുട്ടിയെ ആക്രമിച്ച പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പോക്സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഒടുക്കം മർദ്ദനത്തിൽ ഗതികെട്ട് പെൺകുട്ടി ഷാളുപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നല്കിയ മൊഴി. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.