
മലപ്പുറം : ചിന്നാറിലെ കാടും മലയും അടുത്തറിയാൻ പ്രകൃതിപഠന ക്യാമ്പും വനയാത്രയുമായി വിദ്യാർത്ഥികൾ. മലപ്പുറം പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ്, സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയിലെ അംഗങ്ങളാണ് കേരള വനം വകുപ്പിന്റെ സഹകരണത്തോടെ ചിന്നാർ വന്യജീവി സങ്കേതത്തിൽ വെച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. മഹാശിലാസ്മാരകങ്ങളായ മറയൂരിലെ മുനിയറകളും ഗുഹാചിത്രങ്ങളും നേരിൽ കാണാനും കേരളത്തിലെ ഏക മഴനിഴൽക്കാടായ ചിന്നാറിൽ കാലവർഷക്കാലത്തും മഴ പെയ്യാതിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാനും അവസരം ലഭിച്ചു. ദക്ഷിണേന്ത്യയിൽ ചിന്നാർ വന്യജീവിസങ്കേതത്തിൽ മാത്രം കണ്ടു വരുന്ന ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ, സിംഹവാലൻ കുരങ്ങ്, മാൻ, കാട്ടുപോത്ത്, മൂങ്ങകൾ, വിവിധ മുൾക്കാടുകൾ, മരങ്ങൾ മുതലായവ പരിചയപ്പെടാനും കഴിഞ്ഞു. ചിന്നാർ, പാമ്പാർ എന്നീ നദികൾ സംഗമിച്ച് കൂട്ടാർ എന്ന പേരിൽ അമരാവതി നദിയിലേക്ക് കൂടിച്ചേരുന്ന കാഴ്ചയും കുട്ടികൾക്ക് നവ്യാനുഭവമായി.ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിനോദ്, സോഷ്യൽ ഫോറസ്ട്രി ഓഫീസർ പി കെ ധനുഷ് നയിച്ചു.
കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ്, എം വി ജാസ്മിൻ, എം പി റജില എന്നിവർ നേതൃത്വം നൽകി.