നിലമ്പൂര്‍: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിച്ച അവഗണനകൾക്കെതിരെ തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ജനഹിതത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് സ്വന്തം വിശ്വസ്തരില്‍ നിന്നും അപമാനം ഏറ്റുവാങ്ങേണ്ടിവന്നതെന്ന് അദ്ദേഹം ആരോപിച്ചു.
“വി.ഡി. സതീശന് എന്റെ നിലപാടുകള്‍ക്ക് മറുപടിയായി ചെളിവാരിയിരുന്നു. ഇന്നെനിക്കായി ദയാവധമാണ് അവര്‍ നൽകിയിരിക്കുന്നത്,” എന്ന് അൻവര്‍ പറഞ്ഞു. ഇനി ആരെയും കാല്പിടിക്കില്ലെന്നും മുഖം കവര്‍ന്നവരോട് അടിയന്തിരമായ പ്രതികരണം വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രതിപക്ഷ നേതാവിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും അവര്‍ കള്ള വിവരങ്ങളാണ് നല്‍കുന്നതെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. യൂ .ഡി .ഫിലേക്ക് തനിക്ക് ക്ഷണം നല്‍കിയത് പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ വി.ഡി. സതീശനും മറ്റും പിന്നീട് തനിക്ക് മുഖം തിരിക്കുന്ന നിലപാട് സ്വീകരിച്ചു.
“ഇനി പ്രതീക്ഷ കെ.സി. വേണുഗോപാലില്‍ മാത്രമാണ്,” എന്നാണ് അൻവറിന്റെ വാക്കുകള്‍. യുഡിഎഫിന് കത്തുനല്‍കി നാല് മാസം കഴിഞ്ഞിട്ടും യാതൊരു തീരുമാനവും ഉണ്ടാകാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
ഈ മാസം 3-ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കാര്യങ്ങള്‍ തീർപ്പാക്കാനുള്ള ചുമതല വി.ഡി. സതീശന് നല്‍കിയതായി അൻവർ പറഞ്ഞു. പിന്നീട് ഫോണില്‍ ബന്ധപ്പെടാനാകാതെ പോയെന്നും, 15-ന് നേരിട്ടുള്ള ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് സതീശന് ഉറപ്പ് നല്‍കിയെന്നും അൻവർ വ്യക്തമാക്കി. പക്ഷേ തുടര്‍നടപടികള്‍ വന്നിട്ടില്ല.
“സര്‍ക്കാരിനെ വീഴ്ത്തുന്നതാണ് എന്റെ ലക്ഷ്യം. മുന്നണി രൂപീകരണത്തിന് സമ്മതം ലഭിച്ചെങ്കിലും അവസാനമെത്തിയത് അപമാനമാണ്. എന്നെ തെരുവിലേയ്ക്ക് തള്ളി വിടുകയാണ് ചെയ്തത്,” – പിവി അൻവര്‍ കുറ്റപ്പെടുത്തി. പിവി അൻവർ ഒതായിലെ തൻ്റെ വീട്ടിൽ വെച്ച് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്.
