കുറ്റവാളിയെ പിടികൂടുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം: വഞ്ചിയൂരിൽ സീനിയർ അഭിഭാഷകനിൽ നിന്ന് ക്രൂരമർദനമേറ്റ അഡ്വ. ശ്യാമിലിയെ നേരിൽ കണ്ട് നിയമമന്ത്രി പി. രാജീവ്. വിഷയം ബാർ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അഭിഭാഷകനായ ബെയ്ലിൻ ദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിനോട് സർക്കാർ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. വഞ്ചിയൂരിലെത്തി അഭിഭാഷകയെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ജൂനിയർ അഭിഭാഷർക്കൊപ്പം നിൽക്കുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. വളരെ ഗൗരവമായി തന്നെ സർക്കാർ വിഷയത്തെ കാണുന്നു. കുറ്റവാളിയെ പിടികൂടുന്നതിന് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കും. മറ്റു നടപടികൾ ബന്ധപ്പെട്ട സംവിധാനങ്ങളിലൂടെ സ്വീകരിക്കാൻ സർക്കാർ കൃത്യമായി ഇടപെടും, മന്ത്രി പറഞ്ഞു.
അതേസമയം, അഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസിനെതിരെ പൊലീസ് കേസെടുത്തു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയാണ് ശ്യാമിലി. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചായിരുന്നു ബെയ്ലിൻ ശ്യാമിലിയെ അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടെ, അഭിഭാഷകനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. 5 മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് മർദിച്ചിരുന്നുവെന്നും സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും അഭിഭാഷക ബാർ കൗൺസിലിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.
