ജമ്മു കശ്മീരിലും അന്താരാഷ്ട്ര അതിർത്തിയിലെ മറ്റു പ്രദേശങ്ങളിലും സമാധാനപരമായ രാത്രിയാണ് കടന്നുപോയതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു
ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷങ്ങൾക്കു ശേഷം ജമ്മു കശ്മീരും അതിർത്തി സംസ്ഥാനങ്ങളും വീണ്ടും ശാന്തതയിലേക്ക്. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഇന്ത്യ-പാക് സൈന്യങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായില്ലെന്നും സമാധാനപരമായ രാത്രിയാണ് കടന്നുപോയതെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.
“ജമ്മു കശ്മീരിലും അന്താരാഷ്ട്ര അതിർത്തിയിലെ മറ്റു പ്രദേശങ്ങളിലും ഇന്നലെ രാത്രി സമാധാനപരമായിരുന്നു,” ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതിർത്തിയിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സമീപ ദിവസങ്ങളിലെ ആദ്യത്തെ സമാധാനപരമായ രാത്രിയായിരുന്നു ഇന്നലെയെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. ശനിയാഴ്ച ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കു ശേഷവും ശ്രീനഗറിലും പഞ്ചാബ്, രാജസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ പാക് പ്രകോപനം ഉണ്ടായി.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സായുധ സേന നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന് 35-40 സൈനികരെയും പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഏതാനും വിമാനങ്ങളെയും നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഇതിനുപുറമേ, പാക് വ്യോമ താവളങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു.
ഇരു രാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനു ശേഷം, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും, ഇന്ത്യൻ വ്യോമസേന എയർ മാർഷൽ എ.കെ ഭാരതിയും, നാവികസേനാ വൈസ് അഡ്മിറൽ എ.എൻ പ്രമോദും നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ വിവരങ്ങൾ പരസ്യമാക്കിയത്.
