ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഏകദേശം രണ്ടുലക്ഷത്തിലധികം പേര് ചടങ്ങുകള്‍ക്ക് സെന്റ് പീറ്റേഴ്സില്‍ എത്തുമെന്നാണ് കരുതുന്നത്. സംസ്കാര ശ്രൂശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിലെത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന് വത്തിക്കാനിലെത്തിയിരുന്നു.
മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പതന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
ഏപ്രില്‍ 21-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നും പൗളിന് ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നുമാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
