
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി അറിയിച്ച് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ശൈഖ് ഹംദാന്‍ ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലുടെയുള്ള കുറിപ്പ് പങ്കുവെച്ചത്. ‘ഇന്ത്യ സന്ദര്‍ശനം അവസാനിപ്പിക്കുമ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സര്‍ക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും അവരുടെ ഈഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യ മര്യാദയ്ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്’- ശൈഖ് ഹംദാൻ കുറിച്ചു.
‘യുഎഇയും ഇന്ത്യയും തമ്മിലുള്ള നാഗരിക ബന്ധങ്ങൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. നമ്മുടെ പൊതുവായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ജനങ്ങളുടെ പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന പങ്കാളിത്തത്തിന്റെയും സൗഹൃദത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ന് നമുക്ക് ഒരു ശോഭനമായ ഭാവി പ്രതീക്ഷിക്കാം. അബുദാബിയില്‍ നിന്ന് ഡൽഹി വരെയും ദുബൈയില്‍ നിന്ന് മുംബൈ വരെയും പൊതു അഭിലാഷത്തിനാലും ധീരമായ കാഴ്ചപ്പാടിനാലും നയിക്കപ്പെടുന്ന അതിരുകൾക്കപ്പുറമുള്ള ആഗോള പങ്കാളിത്തത്തിന്റെ ഒരു പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ട് സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശാശ്വതമായ പാലങ്ങൾ ഞങ്ങൾ നിർമിക്കുകയാണ്, വിജയകരമായ ആഗോള പങ്കാളിത്തത്തിന് അളവുകോൽ സ്ഥാപിക്കുകയാണ്’- ശൈഖ് ഹംദാൻ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെത്തിയ ശൈഖ് ഹംദാന്‍ ഊഷ്മളമായ വരവേൽപ്പായിരുന്നു ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയത്. കൂടാതെ ഇതിന്റെ ചിത്രങ്ങൾ ശൈഖ് ഹംദാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. പങ്കുവെക്കപ്പെട്ട ചിത്രങ്ങളിൽ കേരളത്തിന്റെ തനത് മേള വാദ്യമായ ചെണ്ടമേളം ആസ്വദിക്കുന്നതും ഉണ്ടായിരുന്നു. അദ്ദേഹം എത്തിയ വിമാനത്തിന്റെ പശ്ചാത്തലത്തിൽ നാല് മേളക്കാർ ചെണ്ട കൊട്ടുന്നതാണ് ചിത്രം. ഇന്ത്യയിലെത്തിയ ശൈഖ് ഹംദാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലുള്ള സഹകരണവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും ചർച്ചയിൽ വിഷയമായി.