
ആണവപദ്ധതി വിഷയത്തിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ. മധ്യസ്ഥർ വഴി ചർച്ചയാകാമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ആണവവിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ആക്രമിക്കാൻ മടിക്കില്ലെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.ഇറാന്റെ ആണവ പദ്ധതികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് അയച്ച കത്തിനോട് പ്രതികരിക്കുകയായൊരുന്നു ഇറാൻ പ്രസിഡന്റ്.
2017-21 ലെ തന്റെ ആദ്യ ടേമിൽ, ഉപരോധ ഇളവുകൾക്ക് പകരമായി ടെഹ്റാന്റെ തർക്കത്തിലുള്ള ആണവ പ്രവർത്തനങ്ങൾക്ക് കർശനമായ പരിധികൾ ഏർപ്പെടുത്തിയ ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ലെ കരാറിൽ നിന്ന് ട്രംപ് യുഎസിനെ പിൻവലിച്ചിരുന്നു.പുതിയ ആണവ കരാറിൽ എത്താൻ ടെഹ്റാനെ പ്രേരിപ്പിച്ചുകൊണ്ട് ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ പറയുന്നത് തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും ഊർജ്ജ ആവശ്യങ്ങൾക്കുള്ളതാണെന്നാണ്. ഇറാന്റെ മറുപടിയോട് യുഎസ് പ്രതികരിച്ചിട്ടില്ല.