ഓറിയ്ക്കൊപ്പം മദ്യപിച്ച ഏഴ് പേർക്കെതിരേയും പൊലീസ് കേസെടുത്തു
ന്യൂഡൽഹി: കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിൽ മദ്യപിച്ചെത്തിയ ബോളിവുഡ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഒർഹാൻ അവത്രമണി എന്ന ഓറിയ്ക്കെതിരെ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ഓറിയ്ക്കൊപ്പം മദ്യപിച്ച ഏഴ് പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ റഷ്യൻ പൗരനാണ്. ദർശൻ സിംഗ്, പാർത്ഥ് റെയ്ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത ഭോഗൽ, ഷാഗുൺ കോഹ്ലി, അർസമാസ്കിന എന്നിവരെയും പ്രതികളാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിനും ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മതപരമായ സ്ഥലങ്ങളിൽ മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപഭോഗം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ നിയമം ലംഘിക്കുന്നത് ആരായാലും കർശനമായി നേരിടുമെന്ന് പൊലീസ് വ്യക്തമാക്കി.
ജാൻവി കപൂർ, അനന്യ പാണ്ഡേ, സാറ അലി ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങളുമായുള്ള അടുത്ത ബന്ധമുള്ള വ്യക്തിയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഓറി. അനന്ത് അംബാനിയുടെ ആഡംബര വിവാഹത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
