
കലാലയങ്ങളിലും പൊതുസമൂഹത്തിലും വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കം കുറിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ (ജീവിതം സുന്ദരമാണ്) എന്ന പേരിൽ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ എൻഎസ്എസ് യൂണിറ്റുകൾ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിൻ ഭാഗമായി ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകൾ ഒരുക്കും. സംസ്ഥാനത്തെ 3500 എൻഎസ്എസ് യൂണിറ്റുകളും അവയിലെ മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകരും ചേർന്ന്, സ്വന്തം കലാലയങ്ങളുടെ പങ്കാളിത്ത ഗ്രാമങ്ങളിൽ/പട്ടണങ്ങളിൽ ആണ് ജനജാഗ്രത സദസ്സുകൾ ഒരുക്കുകയെന്നും തൃശ്ശൂരിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ജനജാഗ്രത സദസ്സുകളിൽ പൊതുജന പങ്കാളിത്തത്തോടെ വ്യത്യസ്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാർച്ച് 17 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിൻ്റെ ഈ ഘട്ടം നടക്കുക. ഇതോടൊപ്പം, ‘സ്നേഹാദരം’ എന്ന പേരിൽ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ആയിരം സാമൂഹ്യപ്രവർത്തകരെ/ ഉദ്യോഗസ്ഥരെ ആയിരം കേന്ദ്രങ്ങളിലും കണ്ടെത്തി അവരെ പ്രത്യേകം ആദരിക്കും. ലഹരിമുക്തി നേടിയവരുടെ സംഗമങ്ങളും ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിൻ്റെ ഭാഗമായി നടക്കും. പൊതു ഇടങ്ങളിൽ ലഹരിവിരുദ്ധ ഡോക്യുമെൻ്ററി/സിനിമ പ്രദർശനങ്ങളും ക്യാമ്പയിനിൻ്റെ ഭാഗമായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
നാഷണൽ സർവ്വീസ് സ്കീമിൻ്റെ തനതു പ്രവർത്തനങ്ങളിലെ പ്രധാന മേഖലകളിലൊന്നാണ് ലഹരിക്കെതിരായ കർമ്മപരിപാടികൾ. ഇതിനുവേണ്ടി പ്രത്യേകം രൂപം നൽകിയ ലഹരിവിരുദ്ധ കർമ്മസേനയായ ‘ആസാദ്’ സേനയുടെ പ്രവർത്തനങ്ങൾ ക്യാമ്പസുകളിലും പങ്കാളിത്ത ഗ്രാമങ്ങളിലും സക്രിയമായി മുന്നോട്ടുപോകുന്നുണ്ട്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സംസ്ഥാനതല ക്യാമ്പയിനിന്, എൻഎസ്എസ് യൂണിറ്റുകളിലും പങ്കാളിത്ത ഗ്രാമങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിനുകൾ മുന്നോട്ടു കൊണ്ടുപോകുന്ന ‘ആസാദ്’ സേന നേതൃത്വം നൽകും. ഇതുവഴി ക്യാമ്പസിൻ്റെയും പങ്കാളിത്തഗ്രാമത്തിൻ്റെയും കാവലാൾ ആയി ഓരോ എൻഎസ്എസ് ഘടകത്തെയും മാറ്റിത്തീർക്കാനാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ജീവിതമാണ് ലഹരിയെന്ന ബോധ്യത്തിലേക്ക് യുവതലമുറയെ കൈപ്പിടിച്ചും പ്രചോദിപ്പിച്ചും നയിക്കാൻ ലക്ഷ്യം വെയ്ക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിൻ്റെ സന്ദേശം ഓരോ വിദ്യാർത്ഥികളിലും കുടുംബങ്ങളിലും എത്തിക്കുന്നതിന് വിപുലമായ തുടർപ്രവർത്തനങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നും നാഷണൽ സർവ്വീസ് സ്കീമിൽ നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.