യു ഡി എഫ് സര്‍ക്കാര്‍ 2011-16 കാലയളവില്‍ 110 പേര്‍ക്കു മാത്രമാണ് സ്പോട്സ് ക്വാട്ട നിയമനം നല്‍കിയതെന്നും കായിക മന്ത്രി
തിരുവനന്തപുരം : 2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇതുവരെ സ്പോട്സ് ക്വാട്ട പ്രകാരം 960 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന് . ഇതില്‍ 80 പേര് ഫുട്ബോള്‍ താരങ്ങളാണ്. ഇതൊരു റെക്കോഡാണ്. ആകെ നിയമനം ലഭിച്ചവരുടെ 12 ശതമാനം വരും ഫുട്ബോള്‍ താരങ്ങളുടെ എണ്ണം. ഒരു കാലയളവിലും ഇത്ര ഫുട്ബോള്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. മുപ്പതോളം കായിക ഇനങ്ങളില്‍ നിന്നുള്ളവരുടെ അപേക്ഷ പരിഗണിക്കുന്നതിലാണ് ഫുട്ബോള്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചതെന്നും കായിക മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു.
പ്രതിവര്‍ഷം 50 പേര്‍ക്കുള്ള സ്പോട്സ് ക്വാട്ട ഒഴിവു പ്രകാരം നല്കിയ നിയമനത്തില്‍ 34 പേര് ഫുട്ബോള്‍ താരങ്ങളാണ്. 2010-14 കാലയളവിലെ ലിസ്റ്റില്‍ നിന്ന് 14 പേര്‍ക്കും 2015-19 കാലയളവിലെ ലിസ്റ്റില്‍ നിന്ന് 20 പേര്‍ക്കും ജോലി ലഭിച്ചു. പൊലീസിലും കെഎസ്ഇബിയിലും ഈ കാലയളവുകളില്‍ 17 വീതം ഫുട്ബോള്‍ താരങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. 2018 ല്‍ സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്ബോള്‍ ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്കി. യു ഡി എഫ് സര്‍ക്കാര്‍ 2011-16 കാലയളവില്‍ 110 പേര്‍ക്കു മാത്രമാണ് സ്പോട്സ് ക്വാട്ട നിയമനം നല്‍കിയതെന്നും കായിക മന്ത്രി വി അബ്ദുറഹിമാന് കൂട്ടിച്ചേർത്തു.
