തട്ടിപ്പ് നടന്നുവെന്ന് തോന്നിയാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ കൈമാറണമെന്നും പൊലീസ് അറിയിച്ചു
പട്ടാമ്പി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ വൗച്ചർ സമ്മാനമായി ലഭിച്ചു എന്നു പറഞ്ഞാണ് സംഘം തട്ടിപ്പു നടത്തിയത്. റിസർവ് ബാങ്കിൻ്റെ പേരിൽ നടത്തിയ സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. വിശ്വാസ്യതയ്ക്കായി ഇവർ ഒരു വൗച്ചറും അയച്ചു നൽകിയിരുന്നുവെന്ന് സൈബർ പൊലീസ് വ്യക്തമാക്കി.
‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു’, എന്ന് സന്ദേശത്തോടെയാണ് തട്ടിപ്പിൻ്റെ ആരംഭം. പിന്നാലെ വൗച്ചർ അയച്ചു നൽകുകയും സമ്മാനം ലഭിക്കാനായി വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേരാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതിൽ ചേർന്നാൽ ഉടൻ സമ്മാനത്തിൻ്റെ ജിഎസ്ടി അടയക്കാനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അടയ്ക്കാൻ ആവശ്യപ്പെടും. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം തട്ടും. പിന്നാലെ സമ്മാനം വാങ്ങുന്നത് നിയവിരുദ്ധമായാണെന്ന് പറഞ്ഞ് സിബിഐ എൻഐഎ തുടങ്ങിയ മന്ത്രാലയങ്ങളിലെന്ന് അവകാശപ്പെട്ട് തട്ടിപ്പുക്കാർ വിളിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും. ഇത്തരം തട്ടിപ്പുകളിൽപ്പെടാതെ ജാഗ്രതയോടെ ജനങ്ങൾ പെരുമാറണമെന്നും സമ്മാനങ്ങൾ ലഭിക്കുമ്പോൾ മുൻകൂറായി പണം നൽകേണ്ട ആവശ്യമില്ലായെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പ് നടന്നുവെന്ന് തോന്നിയാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു. തട്ടിപ്പ് നടന്നെന്ന് തോന്നിയാൽ ഒരു മണിക്കൂറിനുള്ളിൽ വിവരം അറിയിച്ചാൽ പണം തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.
