ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലാണ് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം. കയ്യേറ്റമൊഴിപ്പിക്കല്‍ തടയാനാണ് കുരിശ് പണിതത്
ഇടുക്കി: പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമിയിൽ അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാതിരിക്കാന്‍ കുരിശ് പണിത് ഉടമ. അനധികൃത നിര്‍മ്മാണത്തിന്റെ വാര്‍ത്ത മാധ്യമങ്ങളിൽ പുറത്തുവന്നതോടെ മാര്‍ച്ച് രണ്ടിന് ഇടുക്കി ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കാന് ഉത്തരവിട്ടിരുന്നു. അപ്പോഴും ഇല്ലാതിരുന്ന കുരിശാണ് ഇന്ന് പൂര്‍ണമായും പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലാണ് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം. കയ്യേറ്റമൊഴിപ്പിക്കല്‍ തടയാനാണ് കുരിശ് പണിതത്.
പ്രദേശത്ത് സ്റ്റോപ്പ് മെമ്മോ നല്കി റിസോര്‍ട്ടിന്റെ പണികള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥലത്ത് നടന്ന കുരിശിന്റെ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥ ഒത്താശയോടെയാണ് അനധികൃത നിര്‍മ്മാണം നടത്തിയത്. സജിത്ത് ജോസഫിനെതിരെ പൊലീസ് കേസ് എടുക്കാന്‍ പോലും നിര്‍ദ്ദേശിച്ചിട്ടില്ല. മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തും പാറയിൽ മുന്നേക്കർ 31 സെന്റ് കയ്യേറിയാണ് വൻകിട റിസോർട്ട് നിർമാണം പുരോഗമിക്കുന്നത്. തൃക്കടിത്താനം സ്വദേശി സജിത്തിൻ്റെ ഉടമസ്ഥതയിലാണ് റിസോർട്ട്. പീരുമേട് വില്ലേജിൽ 543 ആം സർവേ നമ്പറിൽ ഭൂമി വാങ്ങിയതായി രേഖയുണ്ടെങ്കിലും റിസോർട്ട് നിർമ്മാണം നടക്കുന്നത് മഞ്ചുമല വില്ലേജിലെ 441 ആം സർവ്വേ നമ്പറിൽപ്പെട്ട സർക്കാർ ഭൂമിയിലാണ്. നാല് നിലകളിലായി 400 പേർക്ക് താമസിക്കാവുന്ന അഞ്ച് കെട്ടിടങ്ങളാണുള്ളത്. ഇവിടെ നിർമ്മിച്ചിരിക്കുന്ന വലിയ കുളത്തിൽ വെള്ളം ശേഖരിക്കുന്നതും അപകടത്തിന് കാരണമാകുമെന്നാണ് കണ്ടെത്തൽ.
സർക്കാർ ഭൂമി വ്യാപകമായി കൈയേറി വിവിധയിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടും നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. വൻകിട റിസോർട്ട് 3 ഏക്കർ 35 സെൻ്റ് സർക്കാർ ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയിട്ടും ചെറുവിരലനക്കാതെ ഇരിക്കുകയാണ് റവന്യു വകുപ്പ്.
