എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് പത്തു വയസുകാരനായ സ്വന്തം മകനെ ഉപയോഗിച്ചതെന്നാണ് മൊഴി
പത്തനംതിട്ട: തിരുവല്ലയിൽ ലഹരി കടത്തിന് പിടിയിലായ സംഭവത്തിൽ പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൂന്നര ഗ്രാം എംഡിഎംഎയുമായി പിടിയിലായ തിരുവല്ല സ്വദേശി 39കാരനായ പ്രതി സ്വന്തം മകനെയാണ് കാരിയറായി ലഹരി കച്ചവടത്തിനായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന് മൊഴി നൽകി. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് പത്തു വയസുകാരനായ സ്വന്തം മകനെ ഉപയോഗിച്ചതെന്നാണ് മൊഴി. മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും.
ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി വിൽപ്പന നടത്തുകയായിരുന്നുവെന്നും അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ തലവനാണെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു. എവിടെ നിന്നാണ് ഇയാള്‍ക്ക് ലഹരി വസ്തുക്കള്‍ കിട്ടുന്നതെന്ന കാര്യം അടക്കം അന്വേഷിച്ചുവരുകയാണ്. ലഹരിയുടെ ഉറവിടം കണ്ടെത്തി കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. കുട്ടിയെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയതിനാൽ പ്രതിയുടെ പേരുവിവരങ്ങളടക്കം പുറത്തുവിടുന്നത് നിയമപരമായി കഴിയില്ലെന്നും പൊലീസ് അറിയിച്ചു.
