രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ആവശ്യം
മുംബൈ: മറാഠി മുംബൈയുടെ ഭാഷയല്ലെന്നും നഗരത്തിൽ ജീവിക്കാൻ മറാഠി ആവശ്യമില്ലെന്നുമുള്ള മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയുടെ പരാമർശം വിവാദത്തിൽ. സുരേഷ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ആവശ്യം. മാർച്ച് അഞ്ചിന് മുംബൈയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് ആർഎസ്എസ് നേതാവ് വിവാദപരമായ പരാമർശം നടത്തിയത്.
“മുംബൈക്ക് സ്വന്തമായി ഒരു ഭാഷയില്ല. നഗരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്ത ഭാഷകളുണ്ട്. ഘാട്കോപ്പറിലെ ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്നത് ഗുജറാത്തിയാണ്. മുംബൈയിലേക്ക് വരുന്ന എല്ലാവരും മറാഠി പഠിക്കേണ്ട ആവശ്യമില്ല’, അദ്ദേഹം പറഞ്ഞു.പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ അടുത്തിടെ സംസ്ഥാനത്തുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ മറാഠി പഠനം നിർബന്ധമാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ആർഎസ്എസ് നേതാവിൻറെ വിവാദ പരാമർശം.
അതേസമയം, മറാഠിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നായിരുന്നു വിവാദത്തോട് പ്രതികരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻറെ പ്രതികരണം. ജോഷിയുടെ പ്രസ്താവന താൻ കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുംബൈയിലും മഹാരാഷ്ട്രയിലും മറാഠി നിർബന്ധമായും പഠിക്കേണ്ട ഭാഷയാണെന്ന ബിജെപി സർക്കാരിന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി.
