കോഴിക്കോട്: കോഴിക്കോട് ഗവൺമെൻറ് ലോ കോളേജ് വിദ്യാർത്ഥിനി തൃശൂർ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ൻറെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. വയനാട് വൈത്തിരിയിൽ നിന്നാണ് ചേവായൂർ പൊലീസ് സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ആൺ സുഹൃത്തിനെയാണ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 24നാണ് തൃശ്ശൂർ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിൽ മറ്റ് പരിക്കുകൾ ഇല്ലാത്തതിനാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുൽ റഷീദ് പറഞ്ഞിരുന്നു.
ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടിൽ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാർച്ച് 13ന് മുൻപായി സ്റ്റഡി ലീവിൻറെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, മരിച്ചതിൻറെ തലേദിവസം മൗസയുടെ ആൺസുഹൃത്തുമായി തർക്കമുണ്ടായതായും മൗസയുടെ ഫോൺ ഇയാൾ കൊണ്ടുപോയതായും സഹപാഠികൾ മൊഴി നൽകിയിരുന്നു. മൗസയുടെയും ആൺസുഹൃത്തിൻറെ ഫോൺ ചൊവ്വാഴ്ച മുതൽ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൺസുഹൃത്ത് പിടിയിലായത്.
