നിലമ്പൂർ: മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കരുവാരക്കുണ്ട് സ്വദേശി ജെറിനെ അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് പൊലീസാണ് വനം വകുപ്പിൻ്റെ പരാതിയിൽ ജെറിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന പേരിൽ യുവാവ് വീഡിയോ പ്രചരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ജെറിൻ പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനം വകുപ്പ് കണ്ടെത്തി.
