മലപ്പുറം : നിലമ്പൂരിൽ മകൻ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ ആളിൽ നിന്നും 80 വയസുള്ള വയോധികക്ക് ക്രൂര മർദനം. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചർക്ക് ആണ് ക്രൂര മർദ്ദനമേറ്റത്. സംരക്ഷിക്കാൻ മകൻ ചുമതലപ്പെടുത്തിയ അയൽവാസിയായ ഷാജിയാണ് മദ്യപിച്ചെത്തി ഇന്ദ്രാണിയെ മർദിച്ചത്.
നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗൺസിലറും സംഭവ സ്ഥലത്ത് എത്തി ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ പൊലീസിലും പരാതിയും നൽകി. നേരത്തെ ഡാൻസ് ടീച്ചറായിരുന്നു ഇന്ദ്രാണി ടീച്ചർ. ഏക മകൻ ജോലിക്ക് പോകുമ്പോൾ ഷാജിയെ നോൽക്കാൻ ഏൽപ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളുമെത്തി ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലെത്തിച്ചു. മകൻ ഇവരെ നോക്കുന്നില്ലെന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ പറഞ്ഞു. മർദ്ദനത്തിന്റെ അയൽവാസികൾ പകർത്തിയ ദൃശ്യം പുറത്ത് വന്നു.
