അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാൻറെ സംസ്കാരം ഇന്ന് നടക്കും. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് സംസ്കാരം യുഎഇയിൽ വെച്ച് തന്നെ നടത്താൻ തീരുമാനമായത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തിന് യുഎഇ അനുമതി നൽകിയെങ്കിലും സാമ്പത്തിക പരിമിതി മൂലം പങ്കെടുക്കാൻ ആകില്ലെന്ന് കുടുംബം അറിയിച്ചു.
കെയർ ഗീവർ ആയി ജോലി ചെയ്തിരുന്ന വീട്ടിലെ നാലുമാസം പ്രായമായ കുട്ടി മരണപ്പെട്ടതിന് കാരണം ഷഹസാദിയാണെന്ന് കണ്ടെത്തിയാണ് അബുദാബി കോടതി ഷഹസാദി ഖാനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഫെബ്രുവരി 15ന് വധശിക്ഷ നടപ്പാക്കിയെങ്കിലും ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുന്നത് ഫെബ്രുവരി 28നാണ്. മകൾ നിരപരാധിയാണെന്നും മകൾക്ക് നീതി ലഭിച്ചില്ലെന്നും ഷഹസാദിയുടെ പിതാവ് പറഞ്ഞു.
ഷഹ്സാദി ഖാന്റെ മാതാപിതാക്കളായ ഷബീർ ഖാനും നസ്ര ബീഗത്തിനും തിങ്കളാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം ലഭിച്ചത്. ഫെബ്രുവരി 15 ന് വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പ് മാതാപിതാക്കളെ ഷഹ്സാദി ഖാൻ വിളിച്ചിരുന്നു. ഇത് അവസാനമായി വിളിക്കുന്നു എന്നാണ് ഷഹ്സാദി ഖാൻ മാതാപിതാക്കളോട് പറഞ്ഞിരുന്നത്.അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേയ്ക്ക് വിളിക്കാൻ ജയിൽ അധികൃതർ അനുമതി നൽകിയതെന്നും ഷഹ്സാദി പറഞ്ഞിരുന്നു. ഷബീർ ഖാൻ ഈ വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കിട്ടിയ വിവരം വധശിക്ഷ നടപ്പാക്കിയില്ല എന്നായിരുന്നു. നിയമസഹായത്തിനുള്ള നടപടികൾ തുടർന്നും എംബസി സ്വീകരിക്കുകയും ചെയ്തിരുന്നു. അഭിഭാഷകനെ ഏർപ്പെടുത്താനും അപ്പീൽ നൽകാനും ദയാഹർജി നൽകാനുമൊക്കെ എംബസി ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയ വിവരം വിദേശകാര്യമന്ത്രാലയം അറിയുന്നത്.
കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ദമ്പതികളായ മാതാപിതാക്കൾ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശിലെ ഗൊയ്റ മുഗളി സ്വദേശിനിയായിരുന്നു 33കാരിയായ ഷഹ്സാദി ഖാൻ. വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്നും ഇത് തന്റെ അവസാന ഫോൺ കോൾ ആണെന്നും പറഞ്ഞ് ഷഹ്സാദി വീട്ടിലേയ്ക്ക് വിളിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്.
2021ലായിരുന്നു ഷഹ്സാദി അബുദാബിയിൽ എത്തിയത്. നാട്ടിൽ ഉസൈർ എന്നയാളുമായി പരിചയത്തിലായ ഷഹ്സാദിയെ അയാൾ ബന്ധുക്കൾ കൂടിയായ ആഗ്ര സ്വദേശികളായ ഫൈസ്-നസിയ ദമ്പതികൾക്ക് വിറ്റു. അബുദാബിയിലായിരുന്ന ഇവർ ഷഹ്സാദിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തങ്ങളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനായിരുന്നു ഷഹ്സാദിയെ അവർ അബുദാബിയിൽ എത്തിച്ചത്. എന്നാൽ ഒരു ദിവസം കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടു. കുട്ടി മരിക്കാൻ കാരണക്കാരി ഷഹ്സാദിയാണെന്ന് ചൂണ്ടിക്കാട്ടി ഫൈസും നസിയയും പരാതി നൽകുകയും തുടർന്ന് ഷഹ്സാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെയായിരുന്നു കുട്ടി മരിച്ചതെന്നായിരുന്നു ഷഹ്സാദിയുടെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. കേസിൽ ഷഹ്ദാസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അബുദാബി കോടതി അവർക്ക് വധശിക്ഷ വിധിച്ചു. കോടതി വിധിക്ക് പിന്നാലെ ഷഹ്സാദിയുടെ പിതാവ് ഷബ്ബിർ ഖാൻ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരേയും കണ്ട് തന്റെ മകളുടെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
കുട്ടിക്കാലം മുതൽ ദുരിതപൂർണമായ ജീവിതം നയിച്ച ആളാണ് ഷഹ്സാദി. ചെറിയപ്രായത്തിൽ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് മുഖത്ത് സാരമായ പരിക്കേറ്റു. 2020ലായിരുന്നു ഉസൈറിനെ ഇവർ പരിചയപ്പെടുന്നത്. മുഖത്ത് പൊള്ളലേറ്റുണ്ടായ പാടുകൾ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമെന്നും ആഗ്രയിൽ സുഖജീവിതം നയിക്കാമെന്നും ഇയാൾ ഷഹ്സാദിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ ഷഹ്സാദി ആഗ്രയിലെത്തി. എന്നാൽ ഇവിടെവെച്ച് ഷഹ്സാദിയെ ഉസൈർ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.
