ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. നാല് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചത്.
ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ് സെമി വിജയികളെയാവും ഇന്ത്യ ഫൈനലിൽ നേരിടുക.ലാഹോറില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക.കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുക. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഇരുടീമിനും ഓരോ കിരീടമുണ്ട് എന്നതും ശ്രദ്ധേയമാണ്. 1998ലെ ജേതാക്കളായിരുന്നു ദക്ഷിണാഫ്രിക്ക. ന്യൂസിലന്‍ഡ് 2000 ലെ ചാംപ്യൻസ് ട്രോഫി കിരീടം നേടി. പാകിസ്താൻ വേദിയായ ത്രിരാഷ്ട്ര ടൂർണമെന്റിൽ ന്യൂസിലാൻഡ് ചാംപ്യന്മാരായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചായിരുന്നു ന്യൂസിലാൻഡ് കിരീടം നേടിയത്.
ടെംപ ബാവുമ, വാന്‍ഡര്‍ ഡസന്‍, എയ്ന് മാര്‍ക്രാം, ഹെന്റിച് ക്ലാസന്, ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റുകളിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. രചിന് രവീന്ദ്ര, കെയ്ന്‍ വില്യംസണ്, വില്‍ യംഗ്, ഡാരി മിച്ചല്‍, ടോം ലാഥം എന്നിവരാണ് കിവീസിന്റെ ബാറ്റിങ് പ്രതീക്ഷ. മിച്ചല്‍ സാന്റ്നര്‍, മൈക്കല്‍ ബ്രെയ്സ്വെല്‍ എന്നിവരടങ്ങിയ സ്പിൻ ജോഡിക്ക് കേശവ് മഹാരാജിലൂടെയാവും ദക്ഷിണാഫ്രിക്കയുടെ മറുപടി.
