അറുപത് വയസിന് മുകളിൽ ഉള്ളവർക്കാണ് സാധാരണയായി അൽഷിമേഴ്സ് രോഗം കാണിക്കാറുള്ളത്. എന്നാൽ ഡോക്ടർമാരെ ഞെട്ടിച്ചുകൊണ്ട് ഒരു 19 വയസുകാരന് അൽഷിമേഴ്സ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനയിലെ ബീജിങ് സ്വദേശിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്.
പൊതുവെ പ്രായമായവരിൽ കണ്ടുവരുന്ന രോഗാവസ്ഥകളിൽ ഒന്നാണ് അൽഷിമേഴ്സ്. ന്യൂറോളജിക്കൽ അവസ്ഥയായ അൽഷിമേഴ്സ് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ന്യൂറോളജിക്കൽ ഡിസോർഡറുകളിൽ ഒന്നായാണ് കണക്കാക്കുന്നത്.
17 വയസുള്ളപ്പോൾ മുതൽ തന്നെ യുവാവിന് ഓർമകുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് പരിശോധകർ പറഞ്ഞത്. ചൈനയിലെ നാഷണൽ ക്ലിനിക്കൽ റിസർച്ച് സെന്റർ ഫോർ ജെറിയാട്രിക് ഡിസീസസ്, ക്യാപിറ്റൽ മെഡിക്കൽ യൂണിവേഴ്സിറ്റി, കീ ലബോറട്ടറി ഓഫ് ന്യൂറോഡീജനറേറ്റീവ് ഡിസീസസ് എന്നീ നാല് സ്ഥാപനങ്ങളിലെ ഗവേഷകർ, ജേണൽ ഓഫ് അൽഷിമേഴ്സ് ഡിസീസ് എന്ന പിയർ-റിവ്യൂഡ് പ്രസിദ്ധീകരണത്തിലാണ് യുവാവിന്റെ അവസ്ഥയെ കുറിച്ച് വിശദീകരിച്ചത്.
അൽഷിമേഴ്സ് രോഗികളിൽ 10% മാത്രമാണ് 65 വയസിന് താഴെയുള്ളവരായി ഉള്ളത്. പരമ്പര്യമായി അൽഷിമേഴ്സ് രോഗം വരാമെങ്കിലും 30 വയസുവരെ ഈ ജീനുകൾ കാര്യമായി പ്രവർത്തിക്കാറില്ല. എന്നാല്‍ ചൈനയിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ജീനിൽ ഇത്തരത്തിൽ പ്രശനമുള്ള ജീനുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.നിലവിൽ രോഗം ബാധിച്ച വ്യക്തിയുടെ കുടുംബത്തിൽ ആർക്കും അൽഷിമേഴ്സ് ബാധിച്ചിരുന്നില്ല. ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുകയും വായിക്കാൻ സാധിക്കാതിരിക്കുകയും ഓർമ ശക്തി കുറയുകയും ചെയ്തതോടെയാണ് ചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കുന്നത്.
