കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അധ്യക്ഷതയിൽ മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് നടന്ന ഉന്നതതല അവലോകന യോഗം സംഘടിപ്പിച്ചു. മണിപ്പൂരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനും അതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
2025 മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും ജനങ്ങൾക്ക് സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണം. തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
മണിപ്പൂരിന്റെ അന്താരാഷ്ട്ര അതിർത്തിയിലുള്ള നിർദിഷ്ട പ്രവേശന പോയിന്റുകളുടെ ഇരുവശത്തുമുള്ള അതിർത്തിവേലി നിർമാണം എത്രയും വേഗം പൂർത്തിയാക്കണം. മണിപ്പൂരിനെ മയക്കുമരുന്ന് വിമുക്തമാക്കുന്നതിന്, മയക്കുമരുന്ന് വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ ശൃംഖലയും തകർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹിയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ മണിപ്പൂർ ഗവർണർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ആർമി ഡെപ്യൂട്ടി ചീഫ്, ഈസ്റ്റേൺ കമാൻഡിന്റെ ആർമി കമാൻഡർ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), അസം റൈഫിൾസ് എന്നിവയുടെ ഡയറക്ടർ ജനറൽമാർ , മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) മുതിർന്ന ഉദ്യോഗസ്ഥർ, കരസേന, മണിപ്പൂർ ഭരണകൂട ത്തിലെ ഉദ്യോഗസ്ഥരെ എന്നിവർ പങ്കെടുത്തു.
