മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി മർലേനയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഡൽഹി നിയമസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവാണ് അതിഷി. ഇതോടെ ഡൽഹി നിയമസഭയിൽ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ടാകും.
തന്നിൽ വിശ്വാസമർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കും അതിഷി മർലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാകുമെന്നും അതിഷി പറഞ്ഞു.
അഴിമതിക്കേസിനെ തുടർന്ന് ജയിലിൽ കിടന്ന ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ അരവിന്ദ് കേജരിവാൾ നിർബന്ധിതനായപ്പോൾ ചുമതലയേറ്റെടുത്ത എഎപിയുടെ നേതാവായിരുന്നു അതിഷി. ഫെബ്രുവരി 5ന് നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് 27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയത്. 22 സീറ്റുകളാണ് എഎപിക്ക് ഡൽഹിയിൽ നേടാനായത്. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി.
