വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. പട്ടികയിൽ 81 കുടുംബങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നോ ഗോ സോൺ പ്രദേശത്തെ കുടുംബങ്ങളാണ് കരട് പട്ടികയിലുള്ളത്. 10 ദിവസത്തിനകം ആക്ഷേപങ്ങൾ ഉന്നയിക്കാം. അതിനിടെ പുനരധിവാസം വൈകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കുടിൽ കെട്ടി പ്രതിഷേധിക്കുന്നുണ്ട്.
പത്താം വാർഡിൽ 42, പതിനൊന്നാം വാർഡിൽ 29, പന്ത്രണ്ടാം വാർഡിൽ 10 ഉം കുടുംബങ്ങളാണ് പട്ടികയിലുള്ളത്.10 ദിവസത്തിനകം ആക്ഷേപങ്ങൾ ഉന്നയിക്കാൻ അവസരമുണ്ട്. ഇതിനായി വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജമാക്കിയിട്ടുണ്ട്.. മാർച്ച് 7 വരെ ആക്ഷേപങ്ങൾ നൽകാം. ആക്ഷേപങ്ങളിൽ സ്ഥല പരിശോധന നടത്താൻ സബ് കലക്ടർക്കാണ് ചുമതല.
അതേസമയം സമരമല്ലാതെ മറ്റു വഴികളില്ലാത്തതിനാലാണ് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർ പ്രതിഷേധത്തിന് ഒരുങ്ങുന്നതെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി. 10 സെൻറ് ഭൂമിയിൽ തന്നെ വീട് നിർമ്മിക്കണം. പ്രദേശത്തുള്ളവരുടെ ലോണുകൾ എഴുതിതള്ളാൻ നടപടി ഉണ്ടായില്ലെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ നസീർ ആലക്കൽ പറഞ്ഞു. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. ഈ മാസം 27ന് കലക്ട്രേറ്റിന് മുന്നിൽ ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ രാപ്പകൽ ഉപവാസം നടത്തും. 28ന് യുഡിഎഫ് കലക്ട്രേറ്റ് വളയും.
