സംസ്ഥാനത്ത് 5000 കോടിയുടെ നിക്ഷേപം നടത്താൻ തയ്യാറായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ്. കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് കേരള പദ്ധതി രണ്ടാം ദിവസത്തിലാണ് ഷറഫ് ഗ്രൂപ്പ് ഈ ഭീമൻ തുക നിക്ഷേപം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഷറഫ് ഗ്രൂപ്പ് 40 ലധികം രാജ്യങ്ങളിലായി പതിനായിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന നിരവധി മേഖലകളിൽ മുൻനിരയിലുള്ള സ്ഥാപനമാണ്. ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളില്‍ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ആകർഷകമായ രീതിയില്‍ സംഘടിപ്പിച്ച് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സര്‍ക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
