എറണാകുളം- പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതി സമാനമായ 34 കേസുകളിൽ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
കുറ്റകൃത്യം ഗൗരവതരമാണ്. കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്ക്കും. കേസിന്റെ ആഴം പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. അന്വേഷണ സംഘത്തിന്റെ ആശങ്ക യുക്തിപരമെന്നും മജിസ്ട്രേറ്റ് കോടതി പറഞ്ഞു. നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനമായിട്ടുണ്ട്.
കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷുകളിൽ രജിസ്റ്റർ ചെയ്ത 37 കോടിയോളം വരുന്ന 34 കേസുകളാണ് കൈമാറിയത്. മറ്റു ജില്ലകളിലുള്ള പരാതികളും രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കും.
