എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരളീയ വേഷമായ മുണ്ടും ഷർട്ടും ധരിച്ചെത്തിയ മോദി മലയാളത്തിലാണ് സദസിനെ അഭിസംബോധന ചെയ്തത്. “കടലിന്റെ മക്കൾക്ക് നമസ്കാരം” എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. മത്സ്യത്തൊഴിലാളി മേഖലയിൽ കേന്ദ്രസർക്കാർ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഐതിഹാസികമായ ഒരു പരിപാടിക്കാണ് ഇന്ന് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലിയാണ് ഇത്. കഴിഞ്ഞ അൻപത് വർഷമായി മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഈ സംഘടന പ്രവർത്തിച്ചുവരുന്നു. ധീവരസഭയിലെ അംഗങ്ങൾക്കും മുഴുവൻ ധീവരസമുദായത്തിനും എന്റെ ആശംസകൾ. ഞാൻ ഇവിടെ അനുഗ്രഹം നൽകാനല്ല, ജനങ്ങളിൽ നിന്ന് അനുഗ്രഹം തേടാനാണ് എത്തിയിരിക്കുന്നത്. ജനങ്ങളാണ് എന്റെ ഈശ്വരൻ; നിങ്ങളാണ് എനിക്ക് അനുഗ്രഹം നൽകേണ്ടത്,” മോദി പറഞ്ഞു.
കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സാമൂഹിക പരിവർത്തനങ്ങളുടെ നാടാണെന്നും മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിർത്തി കാത്തുസൂക്ഷിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയകാലത്ത് ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങളിൽ ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ സേവനവും അദ്ദേഹം ഓർത്തെടുത്തു. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതും സുരക്ഷയ്ക്കായി സാങ്കേതിക സഹായം ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കിയതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറൈൻ ഡ്രൈവിലെ ചടങ്ങിന് ശേഷം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎയുടെ കേരള തെരഞ്ഞെടുപ്പ് റാലി മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക തുടക്കമാകും. തുടർന്ന് ഉച്ചയ്ക്ക് 2.30നുശേഷം അദ്ദേഹം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് യാത്രതിരിക്കും.
