തൃശൂർ: വടക്കാഞ്ചേരിയിൽ നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന 50 ലക്ഷം രൂപ കോഴ ആരോപണത്തിൽ ഇ.യു. ജാഫർ മാസ്റ്ററുടെ വാദങ്ങൾ കോൺഗ്രസ് തള്ളി. കൂറുമാറി സിപിഎമ്മിന് വോട്ട് ചെയ്തതോടെയാണ് ജാഫർ ഫോണിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വ്യക്തമായതെന്ന് കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫ പറഞ്ഞു. ജാഫർ സിപിഎമ്മിന്റെ കുതന്ത്രത്തിൽ അകപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.Vadakkancherry bribery allegations; Congress rejects Jaffer’s claim of defecting
എൽഡിഎഫിന് വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം ജാഫർ നിഷേധിച്ചിരുന്നെങ്കിലും, പിന്നീട് സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തതോടെ ആ നിഷേധങ്ങൾ പൊള്ളയായതായി മുസ്തഫ പറഞ്ഞു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരിക്കുകയും പിന്നീട് അംഗത്വം രാജിവെക്കുകയും ചെയ്തത് കോഴ വാങ്ങിയതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ വീണ്ടും തെറ്റിദ്ധരിപ്പിക്കാൻ ജാഫർ ശ്രമിക്കുകയാണെന്നും മുസ്തഫ കൂട്ടിച്ചേർത്തു.
ധാർമികതയുണ്ടെങ്കിൽ കോഴ നൽകി നേടിയ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുസ്തഫ, യുഡിഎഫ് നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
അതേസമയം, താൻ ആരിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഏതു അന്വേഷണത്തോടും സഹകരിക്കുമെന്നും ജാഫർ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി നബീസയ്ക്ക് വോട്ട് ചെയ്തത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും, അതിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് രാജിവെച്ചതാണെന്നും ജാഫർ പ്രതികരിച്ചു.
