കൊച്ചി: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാപിച്ച അനധികൃത പോസ്റ്ററുകളും ബാനറുകളും കൊടികളുമെല്ലാം ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ, അനുമതിയില്ലാതെ സ്ഥാപിച്ച എല്ലാ പ്രചാരണ സാമഗ്രികളും രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണമെന്നും, അവ സ്ഥാപിച്ചതിന് ഉത്തരവാദികളായവർക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.High Court orders immediate removal of illegal posters
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും നൽകിയിട്ടുള്ള ഈ നിർദേശത്തിൽ, അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.
അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്ത പക്ഷം അതിന്റെ ഉത്തരവാദിത്തം നേരിട്ട് തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, ഇത്തരം അനധികൃത പ്രചാരണ സാമഗ്രികൾ സംബന്ധിച്ച കോടതി നിർദ്ദേശം ഈ തദ്ദേശതിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അനധികൃതമായി ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജിയിലാണ് കോടതി നിർണ്ണായക ഉത്തരവുമായി രംഗത്തെത്തിയത്.
