അംബാല: ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പുതിയ ചരിത്രം രചിച്ചു. അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതിയുടെ ഈ കന്നിപ്പറക്കൽ നടന്നത്. രാജ്യത്തിന്റെ സായുധസേനകളോടും പ്രത്യേകിച്ച് വ്യോമസേനയോടുമുള്ള ആത്മവിശ്വാസവും ഐക്യദാർഢ്യവും പ്രകടമാക്കുന്നതായിരുന്നു ഈ പ്രത്യേക പറക്കൽ. ഇന്ത്യൻ വ്യോമസേനയ്ക്കും അഭിമാന നിമിഷമായിരുന്നു അത്.Proud moment for the country; President Draupadi Murmu flies in Rafale fighter jet
‘ഗോൾഡൻ ആരോസ്’ എന്നറിയപ്പെടുന്ന 17-ാം നമ്പർ സ്ക്വാഡ്രണിന്റെ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിയാണ് റഫാൽ വിമാനം നയിച്ചത്. മറ്റൊരു റഫാൽ വിമാനത്തിൽ വ്യോമസേന മേധാവി എ. പി. സിങ് അകമ്പടിയായി പങ്കെടുത്തു.
രാവിലെ പതിനൊന്നരയോടെ, ഓവറോൾ ധരിച്ച് ആത്മവിശ്വാസത്തോടെ വിമാനത്തിനരികിലെത്തിയ രാഷ്ട്രപതിക്ക് ഉദ്യോഗസ്ഥർ വിമാനത്തിന്റെ സംവിധാനങ്ങൾ വിശദീകരിച്ചു. റഫാലിലേക്കു കയറുമ്പോൾ രാഷ്ട്രപതിയുടെ മുഖത്ത് പ്രത്യക്ഷമായിരുന്നത് അഭിമാനത്തിന്റെ തിളക്കം മാത്രമായിരുന്നു — ആശങ്കയുടെ ചെറിയ അടയാളവും ഇല്ലാതെ.
ഇത് ദ്രൗപതി മുർമുവിന്റെ രണ്ടാമത്തെ യുദ്ധവിമാന പറക്കലാണ്. 2023-ൽ അവർ അസമിലെ തേസ്പുരിൽ നിന്നു സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനത്തിൽ പറന്നിരുന്നു.
അംബാല വ്യോമതാവളത്തിലെത്തിയ രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. മുൻ രാഷ്ട്രപതികളായ എ. പി. ജെ. അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ എന്നിവർക്ക് ശേഷം യുദ്ധവിമാനത്തിൽ പറന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. റഫാലിലേയ്ക്കുള്ള ഈ പറക്കൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തിക്കും പ്രതിബദ്ധതയ്ക്കും പുതുവൈഭവം പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
