ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശനത്തെ സ്വാഗതം ചെയ്ത് മാലിദ്വീപ് മുൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്. നയതന്ത്ര സംഘർഷങ്ങൾക്കൊടുവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മെച്ചപ്പെടുന്നതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രപരമായി നിർണായകമാണെന്നു അഭിപ്രായപ്പെട്ടു.Modi’s visit is historic: Former Maldives Foreign Minister
മാലിദ്വീപ് സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികത്തോട് അനുബന്ധിച്ചാണ് സന്ദർശനം നടക്കുന്നത്. അതിനാൽ ഈ സന്ദർശനത്തിന് ആഴത്തിലുള്ള താത്പര്യമുണ്ടെന്ന് ഷാഹിദ് വ്യക്തമാക്കി. സന്ദർശനം വെറും പ്രതീകാത്മകതയിൽ ഒതുങ്ങുന്നതല്ല, ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയൊരു വഴിതുറക്കുന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻകാല തെറ്റുകൾക്കുള്ള ഒരു “പൊതു അംഗീകാരം” എന്ന നിലയിലാണ് മോദിയുടെ സാന്നിധ്യം കാണേണ്ടതെന്ന് ഷാഹിദ് പറഞ്ഞു. മോദിയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത്, ഇന്ത്യാ വിരുദ്ധ സമീപനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മാലിദ്വീപ് സർക്കാർ തിരിച്ചറിഞ്ഞതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുദിനം ശക്തിപ്പെടുന്ന ദ്വീപരാഷ്ട്രബന്ധത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്ന് ഷാഹിദ് പറഞ്ഞു. കഴിഞ്ഞ 60 വർഷമായി ഇന്ത്യ നൽകുന്ന തുടർച്ചയായ പിന്തുണ, മാലിദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ സംഭാവനകളാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ഇതോടൊപ്പം ആചരിക്കപ്പെടുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
