തിരുവനന്തപുരം: ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് സ്കൂൾ തുറക്കും എന്നത് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും.
പതിനാലായിരം സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായിട്ട് ഈ കാറ്റിൽ ഒരു സ്കൂൾ കെട്ടിടത്തിന് പോലും തകരാർ ഉണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളിൽ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുൻ വർഷങ്ങളിൽ കാറ്റടിക്കുമ്പോൾ ആദ്യം സ്കൂളിന്റെ ഷെഡ് ആയിരുന്നു പോയിരുന്നത്. ഇപ്പോൾ സ്കൂളുകളിൽ ഷെഡ്ഡുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു
ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്.
