ന്യൂയോർക്ക്: ഹാർവാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ്. നിലവിൽ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. അല്ലെങ്കിൽ അവരുടെ വിദ്യാർത്ഥി വിസ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി എന്നാണ് റിപ്പോർട്ട്. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി. നടപടി നിയമാനുസൃതമല്ല എന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത് ചെയ്യുന്നതെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്.
ഈ നടപടി ഹാര്‍വാഡിലെ 6800 വിദേശ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യുഎസ് മരവിപ്പിച്ചു. കോഴ്സ് പ്രവേശന നടപടികളിലടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്സിറ്റി തടഞ്ഞതായിരുന്നു ഈ പ്രതികാര നടപടിയ്ക്ക് കാരണമായത്. തന്റെ ആവശ്യങ്ങൾ അംഗീകരിക്കും വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്ന് ട്രംപ് വിശദമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഗവണ്മെന്റ് ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ വരുന്ന 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.
