സിആര്‍പിഎഫ് ഡോഗ് സ്ക്വാഡിലെ മിടുക്കിയായ നായ റോളോ വിടപറഞ്ഞു. കൊർഗോട്ടലു കുന്നുകളിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ വെച്ചായിരുന്നു സിആർപിഎഫിലെ രണ്ട് വയസ്സുള്ള പെൺ സ്നിഫർ നായ റോളോയ്ക്ക് പരിക്കേറ്റത്. നാല് കാലുകളുള്ള ഈ സൈനികനെ ഒരു കൂട്ടം തേനീച്ചകൾ ആക്രമിക്കുകയും 200 തവണയോളം കുത്തുകയും ചെയ്തു.
മെയ് 11-ന് അവസാനിപ്പിച്ച ഓപ്പറേഷനില്‍ 31 മാവോവാദികളെയാണ് വധിച്ചത്. ദൗത്യത്തില്‍ 18 സൈനികര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദൗത്യത്തിനിടെ ഏപ്രില്‍ 27-നാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ റോളോയുടെ ജീവന് പൊലിഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഇഡി ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കള്‍ മണംപിടിച്ച് കണ്ടെത്തുന്നതില്‍ മിടുക്കിയായിരുന്നു റോളോ. അതിനാല്‍തന്നെ മാവോവാദികളുടെ ഒളിയിടങ്ങള്‍ കേന്ദ്രീകരിച്ച് വനമേഖലയില്‍ നടന്ന ദൗത്യത്തില്‍ റോളോയും പ്രധാന പങ്കുവഹിച്ചിരുന്നു.ഏപ്രില്‍ 27-ന് വനമേഖലയില്‍ തിരച്ചില്‍ നടക്കുന്നതിനിടെയാണ് റോളോയ്ക്ക് നേരേ തേനീച്ചക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. റോളോയുടെ ഹാന്‍ഡ്ലര്‍മാര്‍ ഉടന്‍തന്നെ പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ച് നായയെ സുരക്ഷിതയാക്കിയെങ്കിലും ഷീറ്റിനുള്ളിലൂടെയും തേനീച്ചകള്‍ അകത്തുകടന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് വേദനകൊണ്ട് പുളഞ്ഞ റോളോ ഇതോടെ ഷീറ്റില്‍നിന്ന് പുറത്തിറങ്ങി. ഇതോടെ കൂടുതല്‍ തേനീച്ചകള്‍ റോളോയെ ആക്രമിച്ചെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏകദേശം 200 തവണയെങ്കിലും റോളോയ്ക്ക് തേനീച്ചകളുടെ കുത്തേറ്റെന്നാണ് ഒപ്പമുണ്ടായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കുത്തേറ്റ് ബോധരഹിതയായ റോളോയെ ഉടന്‍തന്നെ സ്ഥലത്തുനിന്ന് മാറ്റുകയും അടിയന്തര ചികിത്സ നല്കുകയുംചെയ്തു. എന്നാല്‍, വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ റോളോ മരണത്തിന് കീഴടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബെംഗളൂരുവിലെ സിആര്‍പിഎഫ് ശ്വാനകേന്ദ്രത്തിലെ പരിശീലനത്തിന് ശേഷം കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് റോളോയെ ഛത്തീസ്ഗഢിലെ മാവോവാദി വിരുദ്ധ ദൗത്യത്തിനായി നിയോഗിച്ചത്. അന്നുമുതല്‍ പല ഓപ്പറേഷനുകളിലും റോളോ പങ്കെടുത്തിരുന്നു.
ഔദ്യോഗികബഹുമതികളോടെയായിരുന്നു റോളോയുടെ സംസ്കാരം. സ്തുത്യര്‍ഹമായ സേവനത്തിന് റോളോയ്ക്ക് സിആര്‍പിഎഫ് ഡിജി മരണാനന്തരപുരസ്കാരവും സമ്മാനിച്ചു.
