മേയ് 15വരെ വിമാനത്താവളങ്ങള്‍ താൽക്കാലികമായി അടച്ചിടാനായിരുന്നു തീരുമാനം
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ എല്ലാ വിമാനത്താവളങ്ങളും തുറക്കാൻ തീരുമാനം. അടച്ചുപൂട്ടിയ 32 വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പ്രസ്താവനയിൽ അറിയിച്ചു.
അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മേയ് 15വരെ വിമാനത്താവളങ്ങള്‍ താൽക്കാലികമായി അടച്ചിടാനായിരുന്നു തീരുമാനം. ഈ വിമാനത്താവളങ്ങൾ ഉടനടി പ്രവർത്തനങ്ങൾക്ക് ലഭ്യമാകുമെന്ന് എഎഐ അറിയിച്ചു.
യാത്രക്കാർ എയർലൈൻസുമായി നേരിട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും പതിവ് അപ്ഡേറ്റുകൾക്കായി എയർലൈനിന്റെ വെബ്സൈറ്റുകൾ നിരീക്ഷിക്കാനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ശുപാർശ ചെയ്തിട്ടുണ്ട്.
അധംപുർ, അംബാല, അമൃത്സർ, അവന്തിപുർ, ഭട്ടിൻഡ, ഭുജ്, ബികാനിർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജമ്മു, ജയ്സാൽമിർ, ജോധ്പുർ, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷൻഗഡ്, കുളു- മണാലി, ലേ, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്ട്യാല, പോർബന്തർ, രാജ്കോട്ട്, സർസാവ, ഷിംല, ശ്രീനഗർ, ഥോയിസ്, ഉത്തർലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡി.ജി.സിഎയുടെ നിർദ്ദേശപ്രകാരം അടച്ചത്. നേരത്തെ സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തെ 25 വിമാനത്താവളങ്ങൾ അടച്ചിട്ടിരുന്നു.
പാകിസ്ഥാനുമായുള്ള സംഘർഷത്തെത്തുടർന്ന് വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ വിമാനത്താവളങ്ങൾ അടച്ചിട്ടതിനാൽ പ്രതിദിനം 300-ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതായി വ്യവസായ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാത്രം 160-ലധികം വിമാനങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു.
