ശ്രീനഗർ: കശ്മീരിലെ റൈസി ജില്ലയിലെ സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം.വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്.നേരത്തെ ഉറി ഡാമുകളുടെ ഷട്ടറുകളും ഇന്ത്യ തുറന്നിരുന്നു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ. കഴിഞ്ഞ ആഴ്ച പാകിസ്താന് ഒരു മുന്നറിയിപ്പും നൽകാതെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഇത് പാകിസ്താന്റെ കർഷക മേഖലയ്ക്ക് കനത്ത നാശമാണ് നൽകിയിരുന്നത്. സിന്ധു നദീ ജല കരാറുമായി ബന്ധപ്പെട്ട ശക്തമായ നിലപാട് ഇന്ത്യ തുടരുകയാണ്. ഒരുഘട്ടത്തിലും ഇനി മുന്നറിയിപ്പ് പാകിസ്താന് നൽകില്ലെന്നാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട്.
