
കൊച്ചി: പുതിയ ആൽബത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകി റാപ്പർ വേടൻ. കണ്ടിരുന്നോ ? വരികൾ കേട്ടിരുന്നോ ? എങ്ങനെയുണ്ടായിരുന്നു ? ഇനിയും ഇതുപോലെത്തെ വരികൾ വരും എന്നായിരുന്നു വേടന്റെ മറുപടി. പുലിപ്പല്ല് കേസിൽ വേടനെ വീട്ടിലും ലോക്കറ്റ് നിർമിച്ച ജ്വല്ലറിയിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വിവാദങ്ങൾക്കിടെയാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ ആദ്യ ലവ് സോംഗ് റിലീസ് ചെയ്തത്. ‘മോണോലോവ’ എന്നാണ് ഗാനത്തിന്റെ പേര്. സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. വൻ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മുൻ ഗാനങ്ങളെ പോലെ തന്നെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പാട്ട് വേടൻ പുറത്തിറക്കിയിരിക്കുന്നത്.
വോയിസ് ഓഫ് വോയിസ്ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ. പിന്നീട് ഒട്ടനവധി ഗാനങ്ങൾ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകർ ഏറെയാണ്. വേടന്റെ ഷോകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത തന്നെ അതിന് തെളിവാണ്. വേടന്റെ വരികളില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിരോധമായിരുന്നു. ഹരം കൊള്ളിക്കുന്ന താളവും സദാചാരവാദികളുടെ വാ അടപ്പിക്കുന്ന ശരീരഭാഷയും വേടന്റെ ശൈലിയായി മാറി. റാപ്പിന്റെ പൊട്ടാത്ത റോപ്പുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചാരത്തിനിടെ ലഹരി വലയില്‍ വേടന് കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന് പറഞ്ഞിരുന്നു. അതേസമയം, പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. . യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടൻ്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.