കൊച്ചി∙ എൽഡിഎഫ് സർക്കാരിന്റെ നാലാം വർഷികത്തിന്റെ മറവിൽ നടക്കുന്നത് വൻ അഴിമതിയാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഘോഷത്തിന് ചെലവഴിക്കുന്ന 100 കോടിയിലധികം രൂപ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും വീതിച്ചു നൽകുകയാണെന്നും പാവപ്പെട്ട ആശാ വർക്കർമാർക്ക് ഒരു രൂപ പോലും വർധിപ്പിച്ചു നൽകാത്ത സർക്കാരാണ് ധൂർത്താഘോഷം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘‘വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് മുഖ്യമന്ത്രിയുടെ അൽപ്പത്തമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കുഞ്ഞാണ് വിഴിഞ്ഞം പദ്ധതി. പദ്ധതിയെ എതിർത്ത അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയനെന്നു മറക്കരുത്. വനിതാ നേതാവായ പി.കെ.ശ്രീമതിയെപ്പോലും കമ്മിറ്റിയിൽനിന്നു പുറത്താക്കി.പാർട്ടിയിൽ ഏകാധിപത്യം നടത്തുന്നത് പോലെ ഭരണരംഗത്തും ഏകാധിപത്യം പുലർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ പോലെ കെ.എം.ഏബ്രഹാമും അഴിമതിക്കു ജയിലഴിയിലാകുന്നതിന്റെ ഉത്തരവാദിത്വത്തിൽനിന്നു മുഖ്യമന്ത്രിക്ക് എങ്ങനെ മാറി നിൽക്കാനാകും. പിണറായി സർക്കാരിന്റെ നാലാം വാർഷികം ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.’’ – രമേശ് ചെന്നിത്തല പറഞ്ഞു.
