ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാടകീയ സംഭവങ്ങൾ. മുംബൈ പേസര്‍ ദീപക് ചഹറിന്റെ ആദ്യ പന്തില്‍ ഇഷാന് കിഷന്റെ ലെഗ് സൈഡിലൂടെ പോയ പന്ത് വിക്കറ്റ് കീപ്പര്‍ റയാന് റിക്കെള്‍ട്ടണിന്റെ കൈകളിലെത്തി.
വൈഡെന്ന് കരുതി ദീപക് ചഹർ തിരിഞ്ഞുനടന്നു. എന്നാൽ അംപയർ ഔട്ട് വിധിച്ചതുകണ്ട് ദീപക് അത്ഭുതപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാതെ ആശയകുഴപ്പത്തിലായിരുന്നു അംപയർ വിനോദ് സെഷാൻ. ആദ്യം വൈഡ് വിളിക്കാനാണ് അംപയർ തീരുമാനിച്ചത്. പക്ഷേ അംപയറുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ ഇഷാൻ ക്രീസ് വിട്ട് നടന്നകന്നിരുന്നു. ഇതോടെ ഇഷാന്റെ തീരുമാനമാകും ശരിയെന്ന് കരുതി അംപയർ ഔട്ട് വിധിക്കുകയും ചെയ്തു.
സംശയമുള്ള തീരുമാനം എടുക്കും മുമ്പ് ഇഷാനെ തിരിച്ചുവിളിക്കാനോ തേർഡ് അംപയറിന്റെ പരിശോധനയ്ക്ക് വിടാനോ ഫീൽഡ് അംപയറും തയ്യാറായില്ല. ക്രിക്കറ്റിന്റെ മാന്യതയെ ഉയർത്തിയ കിഷനെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഉൾപ്പെടെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇത് വിക്കറ്റ് അല്ലായെന്ന് റീപ്ലേയിൽ തെളിഞ്ഞു. ഇഷാനെ കടന്നുപോകുമ്പോള്‍ പന്ത് ബാറ്റില്‍ ഉരസിയിരുന്നില്ല. നാല് പന്തുകള്‍ നേരിട്ട താരത്തിന് ഒരു റൺസ് മാത്രമേ നേടാനുമായുള്ളൂ.
