ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം കടുത്ത നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കേന്ദ്രമന്ത്രിസഭ അടിയന്തര യോഗം ചേർന്ന ശേഷം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റിയാണ് വാർത്താസമ്മേളനത്തിലൂടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച വിദേശകാര്യ സെക്രട്ടറി പഹൽഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികൾ ഇന്ത്യ മരവിപ്പിച്ചു. വാഗ – അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് ഇനി മുതൽ വിസ നൽകില്ല. നിലവിലെ വിസകളെല്ലാം റദ്ദാക്കും. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് ഹൈക്കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കാനും തീരുമാനമായി. മെയ് 1 മുതല്‍ പുതിയ നടപടികൾ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അതേസമയം, ഇന്ന് കേന്ദ്രം സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗത്തിന് അധ്യക്ഷത വഹിക്കും. പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പരമാവധി പേരെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ശരീരത്തില്‍ ഒളിക്യാമറകള്‍ ധരിച്ചാണ് കൃത്യം നടത്തിയത്. ആക്രമണത്തിന് മുമ്പ് വനമേഖലയില്‍ സുരക്ഷിത ഒളിത്തവാളങ്ങള് സ്ഥാപിച്ചിരുന്നതായും സൂചനയുണ്ട്.
