ഷൈന്‍ ഹാജരാവുകയാണെങ്കില്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയും പരിശോധിക്കും
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇന്ന് മൂന്ന് മണിക്ക് പൊലീസിന് മുന്നിൽ നടൻ ഹാജരാക്കുമെന്ന് നടന്റെ അച്ഛൻ പൊലീസിൽ അറിയിച്ചിട്ടുണ്ട്. തൃശ്ശൂർ മുണ്ടൂരിലെ വീട്ടിലെത്തിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് നോട്ടീസ് നൽകിയത്. നടി നൽകിയ പരാതിയിൽ തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഐസിസിയും നോട്ടീസ് നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി ഹാജരാക്കാനുള്ള നോട്ടീസ് നൽകിയത്. പത്തുമിനിറ്റ് നേരം വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് പൊലീസ് സംഘം മടങ്ങിയത്. ഷൈൻ ടോം ചാക്കോയോട് ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംഘം പ്രതികരിച്ചു. നിലവിൽ നിയമപദേശം തേടേണ്ട സാഹചര്യം ഇല്ല. പത്തുവർഷമായി കേസ് നടത്തിയ പരിചയം ഉണ്ട്, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷൈന്‍ ടോം ചാക്കോ ഇന്ന് ഹാജരാവുകയാണെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള 32 ചോദ്യങ്ങള്‍ തയ്യാറാക്കി പൊലീസ്. ഷൈന്‍ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക.
ഹോട്ടലുകളില്‍ ഷൈനിനെ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും സാഹസികമായി ഇറങ്ങി ഓടിയത് എന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്. ഷൈന്‍ ഹാജരാവുകയാണെങ്കില്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയും പരിശോധിക്കും.
